New Release
OTHER LANGUAGES
ഷോലേക്ക് അമ്പത് വയസ്…
ഹേ ദോസ്തി ഹം നഹീ ഛോടേങ്കേ… അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും സൗഹൃദത്തിന്റെ ബൈക്കിലേറി ഇന്ത്യൻ ഹൃദയങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങിയിട്ട് അമ്പത് വയസ്സാകുന്നു. 1975 ഓഗസ്റ്റ് 15നാണ് ചിത്രമെത്തിയത്.
ബോളിവുഡ് ചലച്ചിത്ര ചരിത്രത്തിൽ പ്രദർശന വിജയം കൊണ്ട് ചരിത്രം സൃഷ്ടിച്ച സിനിമയാണ് രമേഷ് സിപ്പി സംവിധാനം ചെയ്ത ഷോലെ. തുടർച്ചയായി അഞ്ചരവർഷമാണ് മുംബൈയിലെ ‘മിനർവ’ തിയേറ്ററിൽ ഷോലേ പ്രദർശിപ്പിച്ചത്. ധർമ്മേന്ദ്രയുടെ വീരുവാണ് നായകനെങ്കിലും അമിതാഭിന്റെ ജയ് എന്ന ഉപനായകവേഷമാണ് ശ്രദ്ധേയമാണ്. അമിതാബച്ചനിലെ പാൻ ഇന്ത്യൻ താരത്തിന്റെ വളർച്ചയ്ക്ക് അത് അഗ്നി പകർന്നു. ഗബ്ബർസിംഗായെത്തിയ ഖാൻ തിരക്കുള്ള നടനായി മാറാനും ഈ ചിത്രം ഉപകരിച്ചു.
രാംഗർ എന്ന ചെറിയ ഗ്രാമത്തിൽ, മുൻ പോലീസ് ഇൻസ്പെക്ടർ ഠാക്കൂർ ബൽദേവ് സിംഗ് ജയിലിലായിരുന്ന രണ്ട് ചെറുകിട കള്ളന്മാരെ ഒരു സഹായത്തിനായി വിളിക്കുന്നു. 50,000 പൗണ്ട് പാരിതോഷികത്തിന് അധികാരികൾ വിലയിട്ടിരിക്കുന്ന ഗബ്ബാർ സിംഗിനെ പിടികൂടാൻ വീരുവും ജയ്‌യും സഹായിക്കുമെന്നാണ് ഠാക്കൂറിന്റെ ധാരണ. 20,000 പൗണ്ട് അധികമായി ഗബ്ബാറിനെ ജീവനോടെ കീഴടക്കാൻ ബൽദേവ് അവരോട് പറയുന്നു. ഗ്രാമീണരെ കൊള്ളയടിക്കാൻ ഗബ്ബാർ അയച്ച കൊള്ളക്കാരെ ജയും വീരുവും എതിർത്തു. തുടർന്ന് നടക്കുന്ന പോരട്ടമാണ് മൂന്നുമണിക്കൂറോളമുള്ള ഷോലെ പറയുന്നത്.
സഞ്ജീവ് കുമാർ, ഹേമ മാലിനി, അമിതാഭ് ബച്ചൻ, ജയ ബച്ചൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ചിത്രത്തിലെ ജോഡികളായിരുന്ന ധർമ്മേന്ദ്രയും ഹേമമാലിനിയും, അമിതാഭ് ബച്ചനും ജയാബച്ചനും ജീവിതത്തിലും ജോഡികളായി എന്നത് ചരിത്രം.
ഇന്നും തിയേറ്ററുകൾക്ക് മുമ്പിൽ ഷോലേയുടെ ഒരു പോസ്റ്റർ പതിച്ചാൽ തിയേറ്ററിന് മുന്നിൽ ക്യൂ നീളുമെന്നത് ഒരു അത്ഭുതമാണ്.
50 വര്‍ഷത്തിനിടയില്‍ നിരവധി തവണ ഷോലെയുടെ പരിഷ്ക്കരിച്ച പതിപ്പുകള്‍ തിയേറ്ററിലെത്തിയിട്ടുണ്ട്.
Sholay turns fifty...
FILM FESTIVAL
ഐ എഫ് എഫ് കെ ഇവിടെ തന്നെ ഉണ്ടാകും; എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച്: മുഖ്യമന്ത്രി
എല്ലാവിധ ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐ എഫ് എഫ് കെ ഇവിടെത്തന്നെ ഉണ്ടാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
30 വർഷം പ്രായമായ ഐ എഫ് എഫ് കെയെ ഞെരിച്ചു കൊല്ലാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് കൃത്യമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അനുമതി നിഷേധിച്ച എല്ലാ സിനിമകളും വിലക്ക് മറികടന്ന് പ്രദർശിപ്പിക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണ്. ജനാധിപത്യവിരുദ്ധമായ ഏത് ഫാസിസ്റ്റ് നടപടിയെയും ചെറുത്തുകൊണ്ട് ഐഎഫ്എഫ്കെ ഇവിടെ തന്നെയുണ്ടാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
മേളയ്ക്ക് ഇത്തവണ അസാധാരണമായ പ്രതിസന്ധികൾ സൃഷ്ടിച്ചത് കേന്ദ്രമാണ്. 19 സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ചുകൊണ്ട് മേളയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറി. പത്തോളം സിനിമകളുടെ പ്രദർശനം ആദ്യദിവസം റദ്ദാക്കേണ്ടിവന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിഷേധത്തെ തുടർന്ന് 13 സിനിമകൾക്ക് പ്രദർശന അനുമതി ലഭിച്ചു. ഭിന്നസ്വരങ്ങളെയും വൈവിധ്യമായ സർഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിത്.
ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയ്ക്ക് അനുമതി നിഷേധിച്ചു. എന്താണ് അതിന് കാരണം? ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു. ബീഫ് എന്ന ഭക്ഷണ പദാർത്ഥവുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ലായിരുന്നു.
സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്ഹോപ്പുമായി ബന്ധപ്പെട്ടതാണ് ആ സിനിമ. ഹിപ്ഹോപ്പ് സംസ്കാരത്തിൽ ബീഫ് എന്നാൽ പോരാട്ടം, കലഹം എന്നൊക്കെയാണ് അർത്ഥം. ഇത് തിരിച്ചറിയാതെ ഇവിടുത്തെ ബീഫ് ആണെന്ന് കരുതി
വാളെടുക്കുകയായിരുന്നു കേന്ദ്രസർക്കാർ. എത്ര പരിഹാസ്യമാണിത്.
ലോകക്ലാസിക് ആയ ബാറ്റിൽഷിപ് പൊട്ടെംകിൻ ഉൾപ്പെടെയുള്ള സിനിമകൾക്ക് പ്രദർശന അനുമതി നിഷേധിച്ചു. ലോകസിനിമയെക്കുറിച്ചുള്ള കേന്ദ്രഭരണ സംവിധാനത്തിന്റെ അജ്ഞതയുടെ നിർലജ്ജമായ പ്രകടനമായി വേണം നടപടിയെ കാണാൻ. ഏതൊക്കെ സിനിമാ പ്രവർത്തകർ കേരളത്തിൽ വരണം എന്നതിൽപോലും കേന്ദ്രസർക്കാർ കൈകടത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ മൂന്ന് പതിറ്റാണ്ടുകളായി നിലനിർത്തുന്നത് കൊണ്ടാണ് ഐ എഫ് എഫ് കെ രാജ്യത്ത് തന്നെ മികച്ച ചലച്ചിത്രമേളയായി തുടരുന്നത്. അതിജീവനത്തിനായി പോരാടുന്ന മൂന്നാംലോക രാജ്യങ്ങളുടെ സിനിമക്കൾക്കാണ് മേളയിൽ പ്രാധാന്യം നൽകുന്നത്, അഫ്രോ- ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ ചിത്രങ്ങൾ ആണ് മത്സര ഇനത്തിൽ ഉൾപെടുത്താറുള്ളത്. സ്വാതന്ത്ര്യവും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപിടിക്കുന്ന മേളയിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചകൊണ്ടായിരുന്നു 1936 ലെ കഥ പറയുന്ന പലസ്തീൻ 36 ഉദ്ഘാടന ചിത്രമായത്. പലതസ്തീനെ അറബ് മേഖലയ്ക്ക് പുറത്ത് ആദ്യമായി അംഗീകരിച്ച രാജ്യം ഇന്ത്യ ആയിരുന്നു എന്നത് ഇവിടെ ഓർക്കണം. പലസ്തീൻ പാക്കേജിന്റെ എല്ലാ ചിത്രങ്ങളും റദ്ദ് ചെയ്യുന്നതിലൂടെ പലസ്തിൻ വിഷയത്തിൽ കേന്ദ്ര സർക്കാർ തങ്ങളുടെ നിലപാട് മാറ്റമാണ് വ്യക്തമാക്കുന്നത്.
കറുത്ത വർഗ്ഗക്കാരുടെ പോരാട്ടങ്ങളെ ആദരിച്ചു കൊണ്ട് സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ആഫ്രിക്കൻ സംവിധായിക കെല്ലി ഫൈഫ് മാർഷാലിന് നൽകിയ കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നും ഇത്തരത്തിലുള്ള പുരോഗമന നിലപാടുകൾ കൈക്കൊണ്ട ഐ എഫ് എഫ് കെയുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മുകളിലേക്കുള്ള കടന്നു കയറ്റമാണ് കേന്ദ്രസർക്കാരിൻ്റ ഇപ്പോഴത്തെ നീക്കം.
കേരളത്തിലെ സിനിമപ്രേമികളായ ഡെലിഗേറ്റുകളെ കൂടി കണ്ടുകൊണ്ടാണ് അനുമതി നിഷേധിക്കപ്പെട്ട സിനിമകൾ പ്രദർശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
